തിരൂർ: അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് വന്ന ഇ. ശ്രീധരനെ വിമർശിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരനെന്നും കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് അതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ശ്രീധരൻ പറയുന്ന പദ്ധതിയെ സംബന്ധിച്ച് തനിക്കറിയില്ല. പക്ഷേ ആരെ ഏൽപ്പിച്ചാലും കേരളത്തിന് ഗുണകരമാകുമെങ്കിൽ അത് നടക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് വരേണ്ട ഫയലുകളൊന്നും ലഭിച്ചിട്ടില്ല.
ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാം. ഹൈസ്പീഡ് റെയിൽവേ കേരളത്തിന് ആവശ്യമുണ്ടെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.